Kerala
പത്തനംതിട്ട: കേരള കോൺഗ്രസ് -എം ഇടതുമുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു എൽഡിഎഫിന്റെ ഭാഗമായി അവർ തുടരുമെന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാനാണ് സിപിഐക്കു താത്പര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കെ.എം. മാണിയെ എതിർത്തതും സമരം ചെയ്തതുമെല്ലാം പഴയ കഥ. അതിനുശേഷം ധാരാളം വെള്ളം ഒഴുകിപ്പോയില്ലേ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന് ഉറച്ചുനില്‍ക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Kerala
കോട്ടയം: മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി.
കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു.
പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും ജോസ് വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ജോസ് പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ജോസ് പറഞ്ഞു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ്-എം അധ്യക്ഷനായ ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.
കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിനെ കുറിച്ചും വാസവൻ പ്രതികരിച്ചു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്നാണ് വാസവൻ പറഞ്ഞത്. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.
"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം.
എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ. മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്.
കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കെ മുന്നണി മാറ്റ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന പ്രചരണങ്ങൾ ശക്തമായിരുന്നു.
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ. മാണി അറിയിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ബോധപൂർവം പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.
ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ്. കൂടാതെ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ്. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
കോട്ടയം: തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരള കോണ്‍ഗ്രസ്-എം വിട്ടുനിന്നെന്ന വാര്‍ത്ത തള്ളി ചെയർമാൻ ജോസ് കെ. മാണി. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് -എം പ്രതീകരിച്ചു.
കേരളത്തിനു പുറത്തു യാത്രയില്‍ ആയതിനാലാണു പാര്‍ട്ടി ചെയര്‍മാനു തിരുവനന്തപുരത്തെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എം നെ സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുകയെന്ന അജൻഡയാണുള്ളതെന്നും പാര്‍ട്ടി ചെയര്‍മാന്റെ ഓഫീസ് നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയോഗം 16ന്
കോട്ടയം: മുന്നണമാറ്റം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോഗം 16നു നടക്കും. ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലാണു യോഗം.
മുന്നണി മാറ്റം സംബന്ധിച്ചും രാഷ്ട്രീയ നിലപാട് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ അനൗദ്യോഗികമായി സൂചിപ്പിച്ചു. അതേസമയം മധ്യേമേഖല എല്‍ഡിഎഫ് റാലി കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ നയിക്കുമെന്ന മുന്നണി ധാരണയ്ക്കിടെയാണു മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നത്.
Kerala
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല.'-മാണി സി. കാപ്പൻ പറഞ്ഞു.
ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിയ്ക്കും. പാലായിൽ ജോസ് മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്.
സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രംഗത്ത്. അന്ത്യത്താഴം വളരെ വികലമായി ചിത്രീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു ജോസ് കെ. മാണി പ്രതിഷേധം അറിയിച്ചത്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽ പെട്ടു.
ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണം.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്.
യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.
പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കർഷകരുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം ജോസ് കെ. മാണി ഉന്നയിച്ചു. കർഷകർ നേരിടുന്ന ഈ വെല്ലുവിളി മറികടക്കുന്നതിന് 2023ൽ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരുടെ കൃഷിയിടങ്ങൾ അനാവശ്യമായി വനഭൂമിയായി രേഖപ്പെടുത്തുന്നത് തടയുക, കൃഷിഭൂമിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് അനാവശ്യമായി തർക്കത്തിലേക്ക് പോകാൻ പാടില്ല തുടങ്ങിയവ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചില മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ദേശീയതലത്തിലോ, അന്തർദേശീയ തലത്തിലോ വനവിസ്തൃതി കൂട്ടുവാനുള്ള ലോബികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. സുപ്രീംകോടതിയുടെ ഇടപെടലിൽ നിലവിലെ സ്ഥിതി തുടരുകയാണ്. അതിനാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇതോടൊപ്പം കേരളത്തിലെ ദേശീയ പാത, റെയിൽവേ വികസനത്തിന് ജനസാന്ദ്രത അടിസ്ഥാനമാക്കി പദ്ധതികൾക്ക് തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കോട്ടയം: വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തിയതിന് അനുകൂലമായ ജനതരംഗം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി.
കെട്ടുറപ്പോടും ഐക്യത്തോടെയുമാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 80 ശതമാനം സീറ്റുകളിലും കടകകക്ഷികള് തമ്മില്‍ ധാരണയായി കഴിഞ്ഞെന്നും ചില സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉള്ളത് നേതൃതലത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കേരളത്തിലെ കര്‍ഷകസമൂഹത്തിനു കൈത്താങ്ങായി റബറിന്റെ താങ്ങുവില 200 രൂപയാക്കിയും നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയും വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുള്ള പരിമിതികള്‍ക്കിടയിലും ജനക്ഷേമ തീരുമാനങ്ങളാണ് മന്ത്രിസഭ കൈകൊണ്ടത്.
ക്ഷേമ പെന്ഷന് 2000 രൂപയാക്കി ഉയര്‍ത്തിയതും ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതും ജീവനക്കാര്‍ക്ക് ഒരു ഗഡു കൂടി ഡിഎ നല്‍കാനുള്ള തീരുമാനവും സ്ത്രീ സുരക്ഷാ പെന്‍ഷനും ഒരു ജനകീയ സര്‍ക്കാരിന്റെ മഹത്തായ മാതൃകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.